1. അഴുക്ക് പുരണ്ട കൈകളില് തുടച്ചു വെച്ച സ്ലൈറ്റ് നല്കിക്കൊണ്ട് ഉമ്മയെന്നോട് പറഞ്ഞു “പഠിച്ച് മിട്ക്കനാവണം ട്ടോ കുട്ട്യേ”. നീരുണങ്ങാത്ത കണ്ണുകളുമായി ഉമ്മയുടെ മുഖത്ത് നോക്കി ഞാ൯ പറഞ്ഞു : "മ്മാനോട് ഞാ൯ മിണ്ടൂല, മ്മാക്കെന്നോട് സ്നേഹല്ലാത്തതോണ്ടല്ലെ ന്നെ സ്കൂളീ പറഞ്ഞയക്ക്ണത്”. ഉമ്മയുടെ മിഴികള് തുളുന്പുന്നത് ഞാ൯ കണ്ടു.
ഉപ്പയെന്റെ കൈയിലിറുക്കി പിടിച്ച് വീട്ടില് നിന്നിറക്കുന്പോ ഞാ൯ വിങ്ങിക്കരയുകയായിരുന്നു. സ്ലലേറ്റിന്റെ കറുത്ത നിറമാണ് ഉപ്പാന്റെ മനസ്സിനെന്ന് ഞാ൯ കരുതി. നടത്തത്തിനിടെ റോഡിലിരുന്നു ഞാ൯ കരഞ്ഞു. റോഡ് വക്കിലെ കമ്മ്യൂണിസ്റ്റ് അപ്പകളില് ഉപ്പന്റെ കൈ തടഞ്ഞപ്പോഴും ഞാ൯ ഏണിറ്റില്ല. മുട്ടി൯ കാലിനു മുകളില് തുടയുടെ താഴ് ഭാഗത്ത് അടി വന്ന് വീണപ്പോള് എനിക്ക് നൊന്തു.കരഞ്ഞെണീറ്റ് വീണ്ടും ഉപ്പാന്റെ കൂടെ നടന്നു. സ്കൂളിലേക്കുള്ള വഴികളിലെ ചരല് കല്ലുകളെല്ലാം എന്റെ കണ്ണില് മുള്ളാണികളായിരുന്നു.2. ക്ലാസിലിരുത്തി ടീച്ചറോടെന്തോ പറഞ്ഞ് ഉപ്പ പോകുന്നത് കണ്ടപ്പോള് ഞാ൯ വാവിട്ട് കരഞ്ഞു. ക്ലാസില് മറ്റു പലരും കരയുന്നുണ്ടായിരുന്നു. ആ വിരസമായ സംഘ ഗാനത്തിന്റെ വേദിയായ ക്ലാസില് നിന്നും കരഞ്ഞുകൊണ്ട് ഞാ൯ പുറത്തേക്കോടി. പാതി വഴിയില് ടീച്ചറുടെ മൃദുലമായ കൈകള് എന്റെ മുന്നില് വിലങ്ങിട്ടു. "എന്തിനാ മോനെ ഇങ്ങനെ കരയുന്നത്?" ടീച്ചറുടെ ചോദ്യത്തില് സ്നേഹം കല൪ന്നിരുന്നു. "എനിക്കുമ്മാനെ കാണണം, ഞ൯ പോവാ". ഞാ൯ വിങ്ങി കരയുകയായിരുന്നു. "ഞാ൯ നിന്റെ അമ്മയല്ലെ" എന്ന് ടീച്ച൪ പറഞ്ഞപ്പോള് എന്റെ സ൪വ നിയന്ത്രണവും വിട്ടു. ടീച്ചറുടെ കൈയില് ഞാ൯ കടിച്ചു. "ആ" വേദനയോടെ ശബ്ദിക്കുകയല്ലാതെ അവരൊന്നും പറഞ്ഞില്ല. അങ്ങനെ മലയാളത്തിലെ ആദ്യാക്ഷരത്തിനു മുന്പേ രണ്ടാമത്തെ അക്ഷരം ഞാ൯ പഠിച്ചു.. "ആ".